Monday, December 13, 2010

18 അന്നും ഇന്നും

ബാലന്‍ മാഷ്‌ നേരത്തെ തന്നെ സ്കൂളിലേക്ക് നടന്നു.
ഇന്ന് മാഷിന്‍റെ ദിവസമാണ്.
പുത്തനുടുപ്പും പുതിയ ബാഗും കുടകളുമൊക്കെയായി വിദ്യാര്‍ഥികള്‍ 
വിദ്യാലയത്തില്‍ ഒരു വസന്തം തീര്‍ക്കുമ്പോള്‍ മാഷും അവര്‍ക്കിടയിലുണ്ടാവും...;
തന്‍റെ പ്രായം മറന്ന്...പ്രായത്തിന്‍റെ അവശതകള്‍ മറന്ന്.
മാഷിനു കുട്ടികള്‍ എന്ന് വെച്ചാല്‍ ജീവനാണ്.
അതുകൊണ്ടാണ് ഒന്നാം ക്ലാസ്സിലേക്ക് എന്നും ഒന്നാമതായി ബാലന്‍ മാഷ് തന്നെ കടന്നു ചെല്ലുന്നത്.
വിദ്യ എന്ന രണ്ടക്ഷരത്തിന്‍റെ 
അനന്തമായ പൊരുള്‍ നേടാനെത്തി
അപരിചിതത്തിന്‍റെ   നാല് ചുമരുകള്‍ക്കിടയില്‍ 
കരഞ്ഞും ചിരിച്ചും കൂകി വിളിച്ചും ബഹളം വെക്കുന്ന കുഞ്ഞുങ്ങളെ ഒരു നോട്ടം കൊണ്ടോ ഭാവം കൊണ്ടോ മാഷ് കീഴടക്കും.
ഇന്നും അങ്ങനെ ത്തന്നെയായിരുന്നു..
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുത്തും ....
പാട്ടുകള്‍ പാടിക്കൊടുത്തും..
കവിതകള്‍ ചൊല്ലിക്കൊടുത്തും മാഷ്‌ അവരുടെ പ്രിയങ്കരനായ കൂട്ടുകാരനായി...
"ഇനി നിങ്ങളില്‍ ആരാ മാഷ്ക്കൊരു പാട്ട് പാടി തരിക..?"-മാഷ് ചോദിച്ചു.
കുട്ടികള്‍ പരസ്പരം നോക്കി.
"കഥയോ പാട്ടോ എന്തായാലും മതി.
നിങ്ങള്ക്ക്  അമ്മയും അച്ഛനും കഥകള്‍ പറഞ്ഞു തരാരില്ലേ?
പാട്ടുകള്‍ പാടി തരാരില്ലേ..?"- മാഷ് വീണ്ടും ചോദിച്ചു
ആരും മുന്നോട്ടു വന്നില്ല.
ഒടുവില്‍ മാഷ് തന്നെ കൂട്ടത്തില്‍ ഇത്തിരി സ്മാര്‍ട്ട്‌ ആയ ഒരു കുട്ടിയുടെ അടുത്തെത്തി;
അവനോടു പറഞ്ഞു. 
"മോനൊരു പാട്ട് പാടിക്കേ?"
അവന്‍ ചാടി എണീറ്റു അടുത്തിരിക്കുന്ന കുട്ടികളെയൊക്കെ ഒന്ന് നോക്കി.
പിന്നെ പാടിത്തുടങ്ങി.
"ചാന്ത് പൊട്ടും
ചന്തിമ്മൊട്ടും 
കുണ്ടിമ്മൊട്ടും 
ബാബ്ള്‍ഗം "
കുട്ടികളെല്ലാം  ആര്‍ത്തു ചിരിച്ചു
മാഷ്‌ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു. മനസ്സില്‍ ;
വിദ്യാലയത്തിന്‍റെ  വാതായനങ്ങള്‍ മലര്‍ക്കെ തുറക്കപ്പെട്ട ദിവസം 
ഒരു പാട്ട് പാടാനാവശ്യപ്പെട്ട ഗുരുനാഥന് മുന്നില്‍ 
മുത്തശി ചൊല്ലി പ്പടിപ്പിച്ച ഒരു കവിത ഈണത്തില്‍ ചൊല്ലിക്കേള്‍പ്പിച്ച 
ഒരു "കൊച്ചു ബാലന്‍റെ  " മുഖമായിരുന്നു..ചുണ്ടില്‍ ആ കവിത യുടെ ഒരിക്കലും മറക്കാത്ത വരികളും..
"മലരണിക്കാടുകള്‍ തിങ്ങി വിങ്ങി.
മരതക കാന്തിയില്‍ മുങ്ങി മുങ്ങി 
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമ ഭംഗി...." 





വാല്‍കഷണം:
ഇതൊരു കഥയാണ്..
നടന്നൊരു കഥ. ഇന്നത്തെ ഒട്ടുമിക്ക ജനപ്രിയ മലയാള സിനിമകളിലും കേള്‍ക്കാറുള്ള ഒന്ന് രണ്ട് വാക്കുകള്‍ ഇതിലുണ്ട്.
ആ സിനിമകളൊക്കെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാറുള്ള നമ്മളില്‍ ചിലരെങ്കിലും ഈ വാക്കുകളെ ചോദ്യം ചെയ്യില്ല എന്ന് കരുതട്ടെ..

Wednesday, November 3, 2010

8 പൊങ്ങച്ചം

പൊങ്ങച്ചം 


"നിന്നേക്കാള്‍ പ്രകാശം എനിക്കല്ലേ ?"
മിന്നി മിന്നി
മിന്നാമിന്നി
മിന്നലിനോട്‌ ചോദിച്ചു
മിന്നലൊന്ന് മിന്നി
അത് കാണാന്‍ മിന്നാമിന്നി ഉണ്ടായിരുന്നില്ല'.

Tuesday, November 2, 2010

4 മോഹങ്ങള്‍

 ഉമ്മയെ ഖബറടക്കി മടങ്ങുമ്പോഴാണ് അവന്‍ പറഞ്ഞത്

" ബാപ്പാ ഇങ്ങളൊന്നു കൂടി കെട്ടിക്കോളിന്‍...പക്ഷേങ്കില്‍ ,

ഒന്നും നൂറും വാങ്ങണം"

ബാപ്പയുടെ കണ്ണുകളിലെ 'പതിനാറിന്‍റെ തിളക്കം',

അവന്‍റെ കണ്ണുകളിലെ "തൊള്ളായിരത്തിപ്പതിനാറില്‍"

അലിഞ്ഞില്ലാതായി

Tuesday, May 25, 2010

1 ആകാശം


സുയി സൈഡ്  പൊയന്റില്‍  എത്തിയപ്പോള്‍ അവള്‍ക്കൊരു സംശയം
ആകാശം മേലെയാണോ ; അതോ , താഴെയാണോ?
അവന്‍ പറഞ്ഞു : " താഴെ "
എന്നിട്ടും,
അവളുടെ സംശയം തീര്‍ന്നില്ല.
ഒടുവില്‍,
സംശയം തീര്‍ക്കാനെന്നവണ്ണം അവള്‍ അവനെ പിടിച്ചു താഴേക്കിട്ടു.

Friday, April 9, 2010

0 ദുബ.. !


2010, മാര്‍ച്ച് 21, ഞായറാഴ്ച
ദുബ.. !


അധികമാരും അറിയപ്പെടാത്ത ഒരു സൗദി അറേബ്യന്‍ നഗരം.


ചെങ്കടലിന്റെ ചെഞ്ചായം പുരണ്ട, മനോഹരമായ ചുണ്ടുകള്‍ കാട്ടി,


അവള്‍ സ്വയം ചിരിക്കുകയും... കരയുകയും... ചെയ്യുന്നത് കാണുമ്പോള്‍..,


മനസ്സില്‍ നിന്നും ഒരു നിമിഷത്തേക്കെങ്കിലും മറഞ്ഞുപോകുന്നത് ഒരു പ്രവാസിയുടെ ,


തീരാത്ത നൊമ്പരത്തിന്റെഅടക്കാനാവാത്ത തേങ്ങലുകളാണ്.......!


തെളിയുന്നത്..,


എന്നെ ഞാനാക്കിയ വരുടെ,മുകളിലേക്ക് ഉയര്‍ത്തിയ കൈകളും ...........!


ഇവിടെ നിന്നും ഞാന്‍ എന്റെ ആദ്യ ബ്ലോഗിന്റെ തൂലിക ചലിപ്പിക്കുന്നു......................